തിരുവനന്തപുരം: ജനതാദൾ- എസ് വിഭജിച്ച് കേരളത്തിൽ രൂപീകരിച്ച ഇടതു മുന്നണി ഘടകകക്ഷിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐഎസ്ജെഡി) സംസ്ഥാനത്ത് നാലു സീറ്റിൽ മത്സരിക്കും.
കോവളം കൂടാതെ തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകളാണ് പാർട്ടി മത്സരിക്കുക. എൽഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ ആർജെഡിയിലെ ഡോ.എ. നീലലോഹിതദാസൻ നാടാർ, ജമീലാ പ്രകാശം തുടങ്ങിയവരായിരുന്നു നിലവിൽ കോവളം സീറ്റിൽ മത്സരിച്ചിരുന്നത്.
കോവളം സീറ്റ് ഐഎസ്ജെഡി ഏറ്റെടുക്കുന്നതോടെ റൂഫസ് ഡാനിയേൽ, ഭഗത് റൂഫസ് തുടങ്ങിയവർ ആർജെഡി വിട്ട് ഐഎസ്ജെഡിയിലേക്ക് എത്താൻ താത്പര്യം അറിയിച്ചിരുന്നു. ഇവരിൽ ഒരാളാകും സ്ഥാനാർഥിയെന്നാണ് വിവരം.
തിരുവല്ലയിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും അങ്കമാലിയിൽ ജോസ് തെറ്റയിലുമാകും മത്സരിക്കുക. ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി മത്സരിക്കില്ലെന്ന് ശ്രുതിയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
ജയസാധ്യത മുൻനിർത്തി പാർട്ടി നിർദേശിച്ചാൽ കെ. കൃഷ്ണൻകുട്ടി വീണ്ടും ചിറ്റൂരിൽ മത്സര രംഗത്ത് എത്തും. കെ. കൃഷ്ണൻകുട്ടി മത്സര രംഗത്ത് നിന്നും ഒഴിവായാൽ കെഎസ്ഇബി ഡയറക്ടർ ബോർഡ് അംഗം വി. മുരുകദാസ് സ്ഥാനാർഥിയാകും.